സംഗീതം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സംഗീതം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 മേയ് 4, വെള്ളിയാഴ്‌ച

സംഗീതത്തിന്റെ മുഗള്‍ ഇ അസം

സംഗീതത്തിന്റെ മുഗള്‍ ഇ അസം

ജാഫര്‍ എസ്.പുല്പ്പള്ളി



ഇന്ത്യന്‍ ചലച്ചിത്ര സംഗീത ചക്രവര്‍ത്തി നൗഷാദ് അലിയുടെ ചരമദിനമായ ഇന്ന് ആ പ്രതിഭാശാലിയുടെ സംഗീതജീവിതത്തിലേക്ക്,അദ്ദേഹത്തിന്റെ നിത്യസുന്ദരഗാനങ്ങളിലേക്ക് ഒരു രാഗസഞ്ചാരം........

സിനിമാ വ്യവസായകേന്ദ്രമായ ബോംബേ നഗരത്തില്‍ മനസ്സുനിറയെ സംഗീതവുമായി വന്നിറങ്ങിയ നൗഷാദ് അലി എന്ന ആ ലക്‌നൗക്കാരന്‍ പയ്യനറിയില്ലായിരുന്നു നീണ്ട പതിനാറ് വര്‍ഷം വേണ്ടിവരും താന്‍ രാത്രി കിടന്നുറങ്ങാറുള്ള ഫുട്പാത്തിനെതിരെയുള്ള ബ്രോഡ് വേ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമയ്ക്ക് തനിക്ക് സംഗീതം പകര്‍ന്ന് നല്‍കാന്‍ എന്ന്. ബോംബേയില്‍ വന്നിറങ്ങിയതു മുതല്‍, അന്നത്തെ പ്രശസ്ത സംഗീതസംവിധായകന്‍ ഖേംചന്ദ് പ്രകാശിന്റെ അസിസ്റ്റന്റായി ജോലി ലഭിക്കുന്നത് വരെയുള്ള കാലയളവ് പട്ടിണിയിലും യാതനയിലും തള്ളിനീക്കി ആ യുവപ്രതിഭ. 1940 ല്‍ നൗഷാദ് 'പ്രേംനഗര്‍' എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകന്‍ ആയി.

തുടര്‍ന്ന് പത്തോളം ചിത്രങ്ങള്‍.1944 ലെ 'രത്തന്‍' അദ്ദേഹത്തെ ആസ്വാദകരുടെ ശ്രദ്ധയിലെത്തിച്ചു.1946 ല്‍ പുറത്തിറങ്ങിയ 'അന്‍മോല്‍ ഘടി' നൗഷാദിനെ സൂപ്പര്‍സ്റ്റാര്‍ പദവിയില്‍ എത്തിച്ചു. നൂര്‍ജഹാനും സുരേന്ദ്രയും ചേര്‍ന്നാലപിച്ച 'ആവാസ് ദേ കഹാ ഹെ ' എന്ന ഗാനം അസ്വാദകര്‍ ഏറ്റുപാടി. അതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ 'ഷാജഹാന്‍' നൗഷാദും സംഗീതമാന്ത്രികന്‍ കെ.എല്‍.സൈഗാളും തമ്മിലുള്ള സംഗമം ആയിരുന്നു. ആ ചിത്രത്തിലെ 'ജബ് ദില്‍ ഹി ടൂഠ് ഗയാ'എന്ന ഗാനം സൈഗാളിന്റെ മികച്ച ഗാനങ്ങളിലൊന്നായി മാറി.

1948 ലെ 'മേല' ഇന്ത്യന്‍ സിനിമാസംഗീതത്തിലെ രണ്ട് മഹാരഥന്‍മാരുടെ പിന്നീടൊരിക്കലും പിരിയാത്ത കൂടിച്ചേരലിനു വേദിയായി.നൗഷാദ് തന്റെ പ്രിയഗായകനെ കണ്ടെത്തുകയായിരുന്നു: ഗാനചക്രവര്‍ത്തി മുഹമ്മദ് റഫിയെ. പിന്നീട് നൗഷാദ് റഫി ഷക്കീല്‍ ബദായൂനി ത്രയം തീര്‍ത്തത് ഒട്ടേറെ സുന്ദരഗാനങ്ങളുടെ പൂന്തോപ്പാണ്.

അനന്യമായ ശൈലി

'എന്റെ 62 വര്‍ഷത്തെ സംഗീതജീവിതത്തില്‍ ഞാന്‍ 66 ചിത്രങ്ങള്‍ക്കേ സംഗീതം നല്‍കിയിട്ടുള്ളൂ.ഒരു വര്‍ഷം 200 സിനിമകള്‍ക്ക് വരെ സംഗീതം നല്‍കുന്ന വ്യക്തികള്‍ ഇന്നുണ്ട്. ഞാന്‍ പറയുന്നത് ഞങ്ങള്‍ ഓരോ ഈണത്തിനും വാക്കിനും മേല്‍ എത്രമേല്‍ പ്രയത്‌നിച്ചാണ് ഒരു ഗാനം സ്യഷ്ടിച്ചത് എന്നതിനെക്കുറിച്ചാണ്. ഒരു ഗാനത്തിനായി എത്രയോ ഉറക്കമില്ലാത്ത രാത്രികള്‍... ഞാന്‍ ഇപ്പോഴും ആ പൂര്‍ണത കാംക്ഷിക്കുന്നു'. നൗഷാദിന്റെ ഈ വാക്കുകള്‍ അദ്ദേഹത്തിന്റെ സംഗീതസംവിധാനശൈലിയിലേക്കുള്ള ചൂണ്ടുപലകയാണ്.

ഹിന്ദുസ്ഥാനി രാഗങ്ങളുടെ ക്യത്യവും ഔചിത്യപൂര്‍ണവുമായ പ്രയോഗം, പൂര്‍ണതയ്ക്കായുള്ള വിട്ടുവീഴ്ചയില്ലായ്മ,
സംഗീതോപകരണങ്ങളുടെ ഉപയോഗത്തിലെ സൂക്ഷ്മത, വരികളുടെ ആത്മാവ് ചോര്‍ന്ന് പോകാത്ത സംഗീതം പകരല്‍ എന്നിവയെല്ലാം നൗഷാദിന്റെ സംഗീതശൈലിയുടെ പ്രത്യേകതകള്‍ ആയിരുന്നു. മാറിമാറിവരുന്ന അഭിരുചികള്‍ക്കൊത്ത് തന്റെ രീതികള്‍ മാറ്റാന്‍ നൗഷാദ് ഒരിക്കലും തയ്യാറായിരുന്നില്ല. ഹിന്ദുസ്ഥാനി രാഗങ്ങള്‍ക്കൊപ്പം പാശ്ചാത്യ ടെക്‌നിക്കുകളും ഔചിത്യപൂര്‍വം അദ്ദേഹം ഉപയോഗിച്ചു. രണ്ടിലും തികഞ്ഞ വിദഗ്ധന്‍ ആയിരുന്നു അദ്ദേഹം.

ഗായകശബ്ദവും ഉപകരണസംഗീതവും വെവ്വേറെ റിക്കോര്‍ഡ് ചെയ്ത് പിന്നീട് കൂട്ടിച്ചേര്‍ക്കുന്ന സൗണ്ട് മിക്‌സിംഗ് രീതി ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി പരീക്ഷിച്ചത് നൗഷാദ് ആയിരുന്നു.കഥാസന്ദര്‍ഭങ്ങളുടെ സംവേദനവും കഥാപാത്രങ്ങളുടെ വികാരതീവ്രതയും പ്രേക്ഷകനു പകര്‍ന്ന് നല്‍കാന്‍ പശ്ചാത്തല സംഗീതത്തില്‍ പരീക്ഷണങ്ങള്‍ നടത്തി നൗഷാദ്.ഭാരതീയ സംഗീത ഉപകരണങ്ങളായ സിത്താറും സന്തൂറും സിനിമാസംഗീതത്തിലും കൊണ്ടുവന്നു .

അവിസ്മരണീയ ഗാനങ്ങള്‍

സുഹാനി രാത് ഡല്‍ ചുകി:ദുലാരി(1949)


'സുന്ദരരാത്രി ഇതാ കഴിയുന്നു
ഓ സഖീ നീയിതു വരെ എത്തിയില്ലല്ലോ'


സംഗീതാസ്വാദകര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത നിത്യസുന്ദരമായ ഒന്നാണ് 'സുഹാനി രാത് ഡല്‍ ചുകി' എന്നാരംഭിക്കുന്ന, 'ദുലാരി'(1949)യിലെ ഗാനം. പിന്നണിയില്‍ കാര്യമായി ഉപകരണങ്ങള്‍ ഒന്നും ഉപയോഗിക്കാതെ റഫിയുടെ മന്ദ്രമധുരശബ്ദത്തിന്റെ മാന്ത്രികതയില്‍ മാത്രം ഊന്നി 'പഹാഡി' രാഗത്തില്‍ കമ്പോസ് ചെയ്ത മെലഡി.

ഷക്കീല്‍ ബദായൂനിയുടെ പ്രണയാര്‍ദ്രമായ കവിതയ്ക്ക് നൗഷാദ് നല്‍കിയ സംഗീതം പ്രണയികളുടെ മനസ്സില്‍ നിറഞ്ഞു തുളുമ്പി.ഇന്ത്യമുഴുവന്‍ ഏറ്റുപാടിയ ഈ ഗാനത്തിനു അനുകരണങ്ങള്‍ ഒട്ടേറെ ഉണ്ടായി എന്നത് ചരിത്രം.മലയാളത്തിലെ ആദ്യഹിറ്റ് ചിത്രം ആയ 'ജീവിതനൗക'യിലെ 'അകാലെ ആരും കൈവിടും' എന്നു തുടങ്ങുന്ന ഗാനം ഒരുദാഹരണം.

ഓ ദുനിയാ കെ രഖ് വാലെ:ബൈജു ബാവ് ര (1952)

1952 ല്‍ റിലീസായ 'ബൈജു ബാവ് ര' മുഗള്‍ പശ്ചാത്തലത്തിലുള്ള ചിത്രമാണ്.അക്ബര്‍ ചക്രവര്‍ത്തിയുടെ സദസ്സിലെ ഗായകശ്രേഷ്ഠനായ താന്‍സനും സാധാരണക്കാരനായ ഗായകന്‍ ബൈജു ബാവ് രയും തമ്മിലുള്ള സംഗീതമത്സരത്തിന്റെ കഥ പറയുന്ന സിനിമയില്‍ നൗഷാദ് ചേര്‍ത്തത് ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ സത്ത മുഴുവനും ആവാഹിച്ച മനോഹരഗാനങ്ങള്‍ ആയിരുന്നു.'ബൈജു ബാവ് ര ' മുതലാണ് നൗഷാദിന്റെ സംഗീതരീതികളില്‍ പ്രകടമായ വ്യത്യാസങ്ങള്‍ കണ്ടുതുടങ്ങുന്നത്.

ഹിന്ദുസ്ഥാനി രാഗാധിഷ്ഠിതമായ കമ്പോസിംഗ് രീതി,ക്ലാരിനറ്റിനും അകോര്‍ഡിയനും പകരം ഭാരതീയ സംഗീത ഉപകരണങ്ങളുടെ ഉപയോഗം എന്നിവ.ഈ മാറ്റം അതിന്റെ പൂര്‍ണരൂപത്തില്‍ പ്രകടമായത് 'ബൈജു ബാവ് ര'യില്‍ ആണ്.
ഭാരതീയ ക്ലാസിക്കല്‍ സംഗീതത്തിന്റെ മാന്ത്രികത സാധാരണ ജനങ്ങളിലേക്കും എത്തിച്ചത് 'ബൈജു ബാവ് ര'യായിരുന്നു.

റഫിയുടെ ആലാപനശേഷിയുടെ പരീക്ഷണം ആയിരുന്ന 'ഓ ദുനിയാ കേ രഖ് വാലെ 'പിന്നൊരിക്കലും മാഞ്ഞുപോകാത്ത വിധം നൗഷാദിന്റെയും റഫിയുടെയും നിത്യസ്മാരകം ആയിമാറി.ഇന്ത്യന്‍ സിനിമാസംഗീതത്തിലെ കോഹിനൂര്‍ രത്‌നം എന്ന് പുകഴ് പെറ്റു 'ദര്‍ബാരി കാനഡ' രാഗത്തില്‍ ചിട്ടപ്പെടുത്തിയ ആ ഗാനം .

'ബൈജു ബാവ് ര'യിലെ മറ്റ് ഗാനങ്ങളും ഹിറ്റായിരുന്നു.അവിസ്മരണീയങ്ങളായ 'തൂ ഗംഗാ കീ മോജ്','മന്‍ തഡ്പത് ഹരിദര്‍ശന്‍'(രണ്ടും പാടിയത് റഫി) എന്നിവ. 'ബൈജു ബാവ് ര'യില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് ഹിന്ദിയിലും പ്രാദേശിക ഭാഷകളിലും ക്ലാസിക്കല്‍ രാഗാധിഷ്ഠിത ഗാനങ്ങളുടെ കടന്നു വരവുണ്ടായി, പിന്നീട്.

ബൈജു ബാവ് ര'യ്ക്കു വേണ്ടി നൗഷാദ് സ്യഷ്ടിച്ച സംഗീതം എന്നില്‍ വിസ്മയം സ്യഷ്ടിച്ചു. അദ്ദേഹം അതിനു മുന്‍പ് ചെയ്തതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായിരുന്നു അത്. വ്യത്യസ്ത കഥാസാഹചര്യങ്ങളില്‍ വ്യത്യസ്ത രാഗങ്ങള്‍ അവയുടെ വിശുദ്ധി ചോര്‍ന്നു പോകാതെ ഉപയോഗിച്ചിരിക്കുന്നു.' ലതാ മങ്കേഷ്‌കറിന്റെ വിലയിരുത്തല്‍.

മധുബന് മെ രാധിക നാച്ചേരെ: കോഹിനൂര്‍( 1960)


ഇന്ത്യന്‍ ചലച്ചിത്രഗാനങ്ങളിലെ ഒരു അപൂര്‍ വ സ്യഷ്ടിയാണ് 'കോഹിനൂറി'ലെ 'മധുബന് മെ രാധിക നാച്ചേരെ' എന്ന് തുടങ്ങുന്ന മുഹമ്മദ് റഫി ഗാനം. റഫി തന്റെ ആത്മാവു മുഴുവന്‍ സമര്‍പ്പിച്ചാണ് 'ഹമീര്‍ കല്യാണി' രാഗത്തിലുള്ള ഈ ഗാനം പാടിയത്. പരിപൂര്‍ണ ക്ലാസിക്കല്‍ ചിട്ടവട്ടങ്ങളില്‍ നിന്നും തെല്ലും വ്യതിചലിക്കാതെ ഒരു സിനിമാഗാനം കമ്പോസ് ചെയ്യുക എന്ന 'സാഹസം ' ആണ് നൗഷാദ് ഇവിടെ ചെയ്തത്.

പ്യാര്‍ കിയാ തോ ഡര്‍നാ ക്യാ:മുഗള്‍ ഇ അസം(1960)
ലതാ മങ്കേഷ്‌കറിന്റെ സംഗീതജീവിതത്തിലെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നാണ് ബ്ലോക് ബസ്റ്റര്‍ പീരിയേഡ് സിനിമയായ 'മുഗള്‍ഇഅസ'ത്തിലെ 'പ്യാര്‍ കിയാ തോ ഡര്‍നാ ക്യാ' .അക്ബറിന്റെ പുത്രന്‍ സലീമും അനാര്‍ക്കലി എന്ന പാവപ്പെട്ട നര്‍ത്തകിയും തമ്മിലുള്ള ഭഗ്‌നപ്രണയത്തിന്റെ കഥ പറയുന്ന ഈ സ്‌പെക്ടാക്കുലര്‍ സിനിമയില്‍ പ്രണയത്തെക്കുറിച്ചു, അതിനു ഭംഗം സ്യഷ്ടിക്കുന്ന അവസ്ഥകളെക്കുറിച്ച് ലത പാടുന്നു.ആസ്വാദരുടെ മനസ്സില്‍ നിന്ന് ഒരിക്കലും മാഞ്ഞുപോകാത്ത നിത്യനൂതന ഗാനം.

അനുരാഗലോലഗാത്രി:ധ്വനി(1988)

മലയാളസിനിമാ സംഗീതത്തിന്റെ ഉദയത്തിനു മുന്‍പു തന്നെ നൗഷാദിന്റെ സംഗീതത്തെ താലോലിച്ചു തുടങ്ങിയിരുന്ന മലയാളിക്ക് നൗഷാദ് ഒരു മലയാളസിനിമയ്ക്ക് സംഗീതം പകരുന്നു എന്ന വാര്‍ത്ത കാതില്‍ തേന്മഴയായ് മാറി.'ധ്വനി'യിലെ മനോഹരഗാനങ്ങള്‍ പ്രതീക്ഷകള്‍ തകര്‍ത്തില്ല. അന്നത്തെ ആസ്വാദകരും വര്‍ഷങ്ങള്‍ കഴിഞ്ഞ് പുത്തന്‍ തലമുറയിലെ കുട്ടികളും ആ ഗാനങ്ങളെ നെഞ്ചേറ്റുന്നത് തന്നെ നൗഷാദ് എന്ന സംഗീതജ്ഞ്‌ന്റെ പ്രതിഭയ്ക്ക് മികച്ച ഉദാഹരണം തന്നെ.

'ഹബ്ബാ ഹാത്തൂന്‍' എന്ന റിലീസാകാത്ത ഹിന്ദി ചിത്രത്തിനായി ചിട്ടപ്പെടുത്തിയിരുന്ന 'ജിസ് രാത്ത് കെ ഖ്വാബായെ' എന്നു തുടങ്ങുന്ന റഫി ഗാനം യേശുദാസിന്റെ മാസ്മരികശബ്ദത്തില്‍ 'അനുരാഗലോല ഗാത്രി' യായി വന്നപ്പോള്‍ അത് പ്രേക്ഷകരില്‍ ആനന്ദത്തിന്റെ അലകള്‍ സ്യഷ്ടിച്ചു. മലയാളസിനിമാഗാന കാസറ്റുകളില്‍ വില്പനയില്‍ റിക്കോര്‍ഡ് തകര്‍ത്തു 'ധ്വനി'യിലെ ഗാനങ്ങള്‍.

നീണ്ട ആറ് പതിറ്റാണ്ട് കാലത്തെ സംഗീതജീവിതത്തിനു ശേഷം 2006 മെയ് അഞ്ചിനു സംഗീതലോകത്തോട് ഉടല്‍കൊണ്ട് വിടപറയുമ്പോള്‍ നൗഷാദ് ബാക്കി വെച്ചു പോയത് ആസ്വാദകരുടെ മനസ്സില്‍ നിന്നും ഇനിയും മാഞ്ഞുപോകാത്ത സുന്ദരഗാനങ്ങളായിരുന്നു. ഒരിക്കലും മരിക്കാത്ത ആ ഗാനങ്ങളെ താലോലിക്കുന്നു ഇന്നും നമ്മള്‍!.

നൗഷാദിന്റെ ഏറ്റവും മികച്ച 10 ഗാനങ്ങള്‍


         ഗാനം                                പാടിയത് ചലച്ചിത്രം വര്‍ഷം      രാഗം


1. ഹുയെ ഹം ജിസ് കെലിയെ മുഹമ്മദ് റഫി ദീദാര്‍ 1951 ദര്‍ബാരി കാനഡ
2. ഓ ദുനിയാ കേ രഖ് വാലെ മുഹമ്മദ് റഫി ബൈജു ബാവ് ര 1952 ദര്‍ബാരി കാനഡ
3. തൂ ഗംഗാ കി മൗജ് മുഹമ്മദ് റഫി ബൈജു ബാവ് ര 1952 ഭൈരവി
4. സുഹാനി രാത് ഢല്‍ ചുകി മുഹമ്മദ് റഫി ദുലാരി 1949 പഹാഡി
5. പ്യാര്‍ കിയാ തോ ഡര്‍നാ ക്യാ ലതാ മങ്കേഷ്‌കര്‍ മുഗള്‍ഇഅസം 1960 പുരിയ
6. മോഹെ പന്ഖട്ട് പെ നന്ദ് ലാല്‍ ലതാ മങ്കേഷ്‌കര്‍ മുഗള്‍ഇഅസം 1960 ഗര
7. മധുബന് മെ രാധികാ നാച്ചേരെ മുഹമ്മദ് റഫി കോഹിനൂര്‍ 1960 ഹമീര്‍ കല്യാണി
8. മന് തഡ്പത് ഹരിദര്‍ശന്‍ മുഹമ്മദ് റഫി കോഹിനൂര്‍ 1960 മാല്‍കോന്‍സ്
9. ഗുസ് രേ ഹെ ആജ് ഇഷ്‌ക് മുഹമ്മദ് റഫി ദില്‍ ദിയ ദര്‍ദ് ലിയ 1966 ദര്‍ബാരി കാനഡ
10. ആജ് പുരാനീ രാഹോ സെ മുഹമ്മദ് റഫി ആദ്മി 1968 ഭീം പ്ലാസ്‌
                                                       
(മെയ് 5,2012 നു മാത്യഭൂമി ഓണ്‍ലൈനില്‍ വന്നത്)

2012 ഏപ്രിൽ 27, വെള്ളിയാഴ്‌ച

മൊഴികളില്‍ സംഗീതമായി






അമ്പതുകളില്‍ തമിഴ്,ഹിന്ദി ഗാനസ്വാധീനത്തില്‍ നിന്നു സ്വതന്ത്ര്യം പ്രാപിച്ച മലയാള സിനിമാഗാനശാഖ 60കളില്‍ അതിന്റെ സുവര്‍ണകാലം പിന്നിട്ടു.എഴുപതുകളുടെ അവസാനത്തില്‍ മലയാളാ കച്ചവട സിനിമ ഒരു നവ ഭാവുകത്വം പ്രാപിക്കാന്‍ തുടങ്ങി.നായക-ജീവിതസങ്കല്‍പങ്ങളില്‍ മാറ്റം വന്നു തുടങ്ങി.സ്വാഭാവികമായും അത്തരം സിനിമകളിലെ ഗാനങ്ങളും മാറ്റങ്ങള്‍ക്ക് വിധേയമായി.പശ്ചാത്തലസംഗീതം.സംഗീതോപകരണങ്ങളുടെ ഉപ്യോഗരീതി,ഗായികാഗായകന്മാരുടെ തെരഞ്ഞേടുപ്പ് എന്നിവ മാറ്റങ്ങള്‍ക്ക് വിധേയമായി.എഴുപതുകളുടെ അവസാനത്തില്‍ ആരംഭിച്ച ഈ പുതുകാലം എണ്‍പതുകളില്‍ പുഷ്കലമായി.
പുതിയ കുറെ സംഗീതസംവിധായകര്‍,ഗായകര്‍,ഗാനരചയിതാക്കള്‍ എന്നിവര്‍ രംഗപ്രവേശം ചെയ്തു.ഈ പുതു വസന്തത്തിന്റെ പതാകാവാഹകര്‍ ശ്യാം, എം.ജി.രാധാകൃഷ്ണന്‍,ജോണ്‍സണ്‍,രവീന്ദ്രന്‍ എന്നിവരായിരുന്നു. മലയാള സിനിമാഗാനത്തില്‍ അവര്‍ ഒരു പുത്തന്‍ സുഗന്ധം പകര്‍ന്നു പ്രവേശിച്ചു.ഇവര്‍ക്കൊപ്പം കെ.ജെ.ജോയ്,ജെറി അമല്‍ ദേവ്,കണ്ണൂര്‍ രാജന്‍,വിദ്യാധരന്‍,ജയ-വിജയ,ശങ്കര്‍ ഗണേഷ് തുടങ്ങിയ ധാരാളം പുതിയ സംഗീത സംവിധായകര്‍ തങ്ങളുടെ ശൈലികളുമായി കടന്നു വന്നു.തമിഴിലെ പ്രതിഭകളായിരുന്ന കെ.വി.മഹാദേവന്‍,ഇളയരാജ എന്നിവരും പുതുഗാനങ്ങള്‍ സൃഷ്ടിച്ചു. എണ്‍പതുകളുടെ മധ്യത്തോടെ ഔസേപ്പച്ചന്‍,മോഹന്‍ സിത്താര ,രഘുകുമാര്‍,രവി ബോംബേ,രഘുനാഥ് സേത് തുടങ്ങിയവരും . പഴയ കാലത്തിന്റെ പ്രതിനിധികളായിരുന്ന ദേവരാജന്‍ മാസ്റ്റര്‍,രാഘവന്‍ മാസ്റ്റര്‍,സലില്‍ ചൗധരി,ദക്ഷിണാമൂര്‍ത്തി,എം.കെ അര്‍ജുനന്‍,എ.ടി.ഉമ്മര്‍ എന്നിവരും ഈ കാലഘട്ടത്തിനു തങ്ങളുടെ സംഭാവനകള്‍ നല്‍കി. അവര്‍ തങ്ങളുടെ തനതു ശൈലിയില്‍ നിന്ന് അധികമൊന്നും വ്യതിചലിക്കാതെ `പുത്തന്‍'പാട്ടുകള്‍ സൃഷ്ടിച്ഛു. ഇക്കൂട്ടത്തില്‍ പുതിയ ശൈലിയുമായി വന്ന് മനം കവര്‍ന്ന പഴയ തലമുറയിലെ എം.ബി.ശ്രീനിവാസന്‍ ശ്രദ്ധേയനായി.
  കുറെ പുതിയ ഗാനരചയിതാക്കളും ഇതോടൊപ്പം രംഗപ്രവേശം ചെയ്തു.അവരില്‍ പ്രധാനികള്‍ ബിച്ചു തിരുമല,പൂവച്ചല്‍ ഖാദര്‍ എന്നിവരായിരുന്നു .എം.ഡി.രാജേന്ദ്രന്‍,കാവാലം,മധു ആലപ്പുഴ,കെ.ജയകുമാര്‍,ആര്‍.കെ.ദാമോദരന്‍,ദേവദാസ്,ഷിബു ചക്രവര്‍ത്തി,പാപ്പനം കോട്,ചുനക്കര,കൈതപ്രം,മുല്ലനേഴി,സത്യന്‍ അന്തിക്കട്,മങ്കൊമ്പ്,എ.പി.ഗോപാലന്‍,കണിയാപുരം രാമചന്ദ്രന്‍,പി.ടി.അബ്ദുരഹ് മാന്‍ മുതലായവരും നല്ല ഗാനങ്ങള്‍ എഴുതി.പഴയ തലമുറയിലെ പി.ഭാസ്കരന്‍,ശ്രീകുമാരന്‍ തമ്പി,യൂസഫലി,ഒ.എന്‍.വി.എന്നിവരും രംഗത്തുായിരുന്നു.

യേശുദാസ് തന്നെയായിരുന്നു പുതിയ കാലത്തിലെയും ഗായകന്‍ എന്നിരുന്നാലും പുതിയ കുറച്ചു ഗായകരും തങ്ങളുടെ ശബ്ദം കേള്‍പ്പിച്ചു തുടങ്ങി.ഉണ്ണിമേനോന്‍,കൃഷ്ണചന്ദ്രന്‍,മാര്‍ക്കോസ്,വി.ടി.മുരളി,ശ്രീകാന്ത്,ലതിക,എം.ജി.ശ്രീകുമാര്‍,അരുന്ധതി,സുജാത,ചിത്ര എന്നിവര്‍ പാടിത്തുടങ്ങി.യേശുദാസിനൊപ്പം നിറഞ്ഞ് നിന്നിരുന്ന എസ്.ജാനകി,വാണി ജയറാം,ജയചന്ദ്രന്‍ തുടങ്ങിയവരും ധാരാളം പാട്ടുകള്‍ പാടി.
ഈ രണ്ടാം  വസന്തത്തിലെ ഒട്ടേറെ ഗാനങ്ങള്‍ നാം അടക്കമുള്ള പുതു തലമുറക്ക് പരിചിതമാണ്.അവ നമ്മെ നമ്മുടെ ബാല്യ,കൗമാര,യൗവനങ്ങളിലെ നൊസ്റ്റാള്‍ജിയകളിലേക്ക് പലപ്പോഴും യാത്ര നടത്തുന്ന വസന്ത ദൂതികളാണ്.ഇന്നത്തെ മധ്യവസ്കര്‍ തങ്ങളുടെ യൗവനത്തെ ഈ ഗാനങ്ങളില്‍ ദര്‍ശിക്കുന്നു,യുവാക്കളോ ബാല്യ,കൗമാരങ്ങളേയും.എങ്കിലും ഈ കാലഘട്ടത്തിലെ ഒട്ടേറെ ഗാനങ്ങള്‍ ഗാനമേളകള്‍,ചാനലുകള്‍,റിയാലിറ്റി ഷോകള്‍ എന്നിവ സ്പര്‍ശിക്കാതെയിരിക്കുന്നു.ആകാശവാണി മാത്രമാണ് അവ വല്ലപോഴും നമ്മെ കേള്‍പ്പിക്കുന്നത്.