2012 ഏപ്രിൽ 25, ബുധനാഴ്‌ച

ദ ആര്‍ട്ടിസ്റ്റ്: കലാകാരന്റെ 'നിശ്ശബ്ദ'സംഘര്‍ഷങ്ങളിലേക്ക്‌





ജാഫര്‍.എസ്.പുല്പള്ളി



2011 ലെ മികച്ച ചലച്ചിത്രം, മികച്ച സംവിധായകന്‍ എന്നിവയടക്കം പ്രധാനപ്പെട്ട അഞ്ച് ഓസ്‌കാര്‍ അവാര്‍ഡുകള്‍ നേടിയ 'ദ ആര്‍ട്ടിസ്റ്റ് 'പ്രേക്ഷരില്‍ ചില ചിന്തകളും ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്. സാധാരണ ഓസ്‌കാര്‍ അവാര്‍ഡുകളില്‍ 'മികച്ച വിദേശ സിനിമ' എന്ന വിഭാഗം മാത്രമേ സിനിമയെ ഗൗരവമായി കാണുന്ന ഒരു പ്രേക്ഷകനെ ആകര്‍ഷിക്കാറുള്ളൂ എന്ന നിലവിട്ട് ഓസ്‌കാറിലെ മികച്ച സിനിമ തന്നെ ഇവിടെ ചര്‍ച്ചാവിധേയമാകുന്നു.

മികച്ച സാങ്കേതികപിന്തുണയോടെ, ഹൈഡെഫനിഷനിലും 3 ഡിയിലും നിര്‍മ്മിക്കപ്പെട്ട മാര്‍ട്ടിന്‍ സ്‌കോര്‍സസെ എന്ന അതികായന്റെ സിനിമയായ 'ഹ്യൂഗോ' ആയിരുന്നു 'ദ ആര്‍ട്ടിസ്റ്റി'ന്റെ മുഖ്യ എതിരാളി എന്നത് ഈ സിനിമയെ ശ്രദ്ധേയമാക്കുന്ന ആദ്യഘടകം തന്നെ.'ദ ആര്‍ട്ടിസ്റ്റ്' ബ്ലാക്ക് ആന്റ് വൈറ്റില്‍, നിശ്ശബ്ദചിത്രത്തിന്റെ ഫോര്‍മാറ്റില്‍ ,പഴയ ആസ്‌പെക്ട്‌റേറ്റില്‍(4:3) നിര്‍മ്മിച്ച ചിത്രമാണ്.'ഹ്യൂഗോ'യുടെ നേര്‍വിപരീതം ആണ് 'ദ ആര്‍ട്ടിസ്റ്റ്' എന്നര്‍ഥം. ഹോളിവുഡ്ഡ് എന്ന ആസുരസാങ്കേതിക സിനിമയുടെ ലോകത്ത് ഈ സിനിമ നല്‍കുന്ന ആദ്യചിന്ത തന്നെ, അതുയര്‍ത്തുന്ന ആദ്യചോദ്യം തന്നെ ഈ സാങ്കേതികത സംബന്ധമായാണ്.

ചലച്ചിത്രം എന്ന മാധ്യമത്തിനു അമിത സാങ്കേതികതയുടെ ഏച്ചുകെട്ടില്ലാതെ തന്നെ അതിജീവിക്കാനുള്ള കഴിവില്ലേ? സത്യത്തില്‍ തന്റെ പ്രതിഭയെക്കുറിച്ച് സംശയം ഉള്ള കലാകാരന്മാരല്ലേ അത്തരക്കാര്‍ നമ്മുടെ നാട്ടിലും ധാരാളമുണ്ട് സങ്കേതികവിദ്യാ ട്രിക്കുകള്‍ കാട്ടി പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കൂ? സാങ്കേതികത എന്നത് സിനിമയുടെ പൂര്‍ണതയ്ക്ക് ,അതിന്റെ സംവേദനത്വത്തിനു എത്രത്തോളം അനിവാര്യമാണ്? 'ദ ആര്‍ട്ടിസ്റ്റ്' ശബ്ദമില്ലാതെ, നിറമില്ലാതെ കാണികളുമായി എത്ര മനോഹരമായി സംവദിക്കുന്നു എന്നത് സിനിമ വെറും സാങ്കേതികത മാത്രമല്ല എന്ന നിഗമനത്തിനു അടിവരയിടുന്നു.

പുതുമയുള്ള കഥയൊന്നും പറയാന്‍ ഫ്രെഞ്ച് സം വിധായകന്‍ ആയ മൈക്കേല്‍ ഹസനവീസിയസ് ശ്രമിക്കുന്നില്ല.പകരം അദ്ദേഹത്തിന്റെ ഊന്നല്‍ നിശ്ശബ്ദസിനിമയുടെ ഘടനയില്‍ നിര്‍മ്മിക്കുന്ന ' ദ ആര്‍ട്ടിസ്റ്റിനെ' എങ്ങനെ സംവേദനക്ഷമം ആക്കാം എന്നതായിരുന്നു.താന്‍ ബഹുമാനിക്കുന്ന സിനിമാ ആചാര്യന്മാര്‍ ചെയ്ത രീതിയില്‍ ഒരു നിശ്ശബ്ദസിനിമ എന്നത് തന്റെ സ്വപ്നമായിരുന്നു എന്ന് സംവിധായകന്‍ പറയുന്നു. ശബ്ദ സിനിമയുടെ കടന്നുവരവിനും നിശ്ശബ്ദസിനിമയുടെ കൊഴിഞ്ഞുപോകലിനും സാക്ഷ്യം വഹിച്ച 1927 നും 1932 നും ഇടയ്ക്കാണ് കഥ നടക്കുന്നത്.

ജോര്‍ജ്ജ് വാലന്റീന്‍ജീന്‍ ദുജാര്‍ദിന്‍ ആണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിശ്ശബ്ദ സിനിമയിലെ വളരെ ജനകീയനായ മുതിര്‍ന്ന ഒരു നായക താരമാണ്. കടന്നു വരാന്‍ അണിയറയില്‍ ഒരുങ്ങുന്ന 'പുത്തന്‍'ശബ്ദസിനിമയെ അയാള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കുന്നില്ല. അതിന്റെ ഒരു ചെറിയ ഭാഗം കണ്ട് തലതല്ലിച്ചിരിക്കുന്ന വാലന്റീനെ സിനിമയുടെ ആദ്യഭാഗത്ത് കാണുന്നുണ്ട്.

അപ്പോള്‍ സംവിധായകന്‍ പറയുന്നു: ചിരിക്കണ്ട, ഇതാണ് ഭാവി എന്ന്. അടുത്ത ഷോട്ടുകള്‍ ഈ സിനിമയിലെ ഏറ്റവും മനോഹരവും നായകന്റെ മനോ വ്യാപാരങ്ങള്‍ മനോഹരമായി ചിത്രീകരിക്കുന്നതും ആയ ഒരു സ്വപ്ന സീക്വന്‍സ് ആണ്. വീട്ടിലെ ഡ്രസ്സിംഗ് മേശയ്ക്ക് മുന്‍പില്‍ അലസമായി കണ്ണാടിയില്‍ നോക്കി കയ്യിലുള്ള ഗ്ലാസില്‍ നിന്ന് മോന്തുന്ന വാലന്റൈന്‍. അയാള്‍ ഗ്ലാസ് മേശമേല്‍ വെക്കുന്നു, അപ്പോള്‍ കേള്‍ക്കുന്നു അതിന്റെ ശബ്ദം, സിനിമയിലെ ആ്വ്യ ശബ്ദവും അതു തന്നെ. അമ്പരന്ന അയാള്‍ വീണ്ടും ഗ്ലാസ് എടുത്ത് താഴെ വെക്കുന്നു, അപ്പോഴും ശബ്ദം.

ഡ്രസ്സിംഗ് ടേബിളിലെ മറ്റെല്ലാത്തിനും ശബ്ദം ഉണ്ട്. അയാള്‍ സ്വയം സംസാരിക്കുന്നു, എന്നാല്‍ ആ ശബ്ദം പുറത്തു വരുന്നില്ല. വീണ്ടും ഉച്ചത്തില്‍ അലറുന്നു, അതും പുറത്തു വരുന്നില്ല.അയാള്‍ മുറിക്കു പുറത്തേക്ക് ഓടുന്നു, അപ്പോള്‍ അയാളെ നോക്കി പരിഹാസത്തോടെ ഉച്ചത്തില്‍ ചിരിച്ചു കൊണ്ട് കടന്നു പോവുകയാണ് നര്‍ത്തകികളുടെ വേഷത്തില്‍ കുറച്ച് യുവതികള്‍. അയാള്‍ അമ്പരന്ന് ചുറ്റും നോക്കുന്നു. അപ്പോള്‍ കാണാം മുകളില്‍ നിന്ന് എന്തോ ഒരു കനമില്ലാത്ത കടലാസോ മറ്റോവസ്തു താഴെക്ക് ഒഴുകി വീഴുന്നത്.അതു വീഴുമ്പോഴുള്ള ഭയാനകശബ്ദം ആയാളുടെ ചെവിയില്‍ തുളച്ചുകയറവെ അയാള്‍ ചെവിപൊത്തി ഉറക്കെ കരയുന്നു, ഒച്ചയില്ലാതെ. ഈ രംഗത്തില്‍ അയാളുടെ ഭാവിയെക്കുറിച്ച്,അതിനോട് അയാള്‍ പ്രതികരിക്കുന്ന രീതിയെക്കുറിച്ച് സൂചന നല്‍കുന്നു,സംവിധായകന്‍.തനിക്കൊഴികെ ലോകത്തിനു മുഴുവന്‍ ശബ്ദം ഉണ്ട്. ശബ്ദമില്ലാത്ത താന്‍ തിരസ്‌ക്യതനാകും.

തന്റെ തൊട്ടുമുന്‍പുള്ള ഒരു സിനിമയുടെ ആദ്യ പ്രദര്‍ശന വേളയില്‍ വാലന്റൈന്‍ ഉത്സാഹം പ്രസരിപ്പിക്കുന്ന ഒരു യുവനടിയെ പരിചയപ്പെടുന്നുണ്ട്. പെപ്പി മില്ലര്‍ എന്ന അവള്‍ക്ക് ചെറിയ അവസരങ്ങള്‍ കിട്ടിത്തുടങ്ങിയിരിക്കുന്നു. പുതിയ സിനിമയില്‍ അവള്‍ക്ക് അവസരം നല്‍കാന്‍ സംവിധായകനോട് ശുപാര്‍ശ ചെയ്യുന്നു വാലന്റൈന്‍. അവളുടെ പ്രതിഭയില്‍ ആകര്‍ഷിതനായ വാലന്റൈന്‍ അവള്‍ക്ക് നല്‍കുന്ന ഉപദേശം 'മറ്റുള്ളവര്‍ക്കില്ലാത്ത എന്തോ ഒന്ന് നിനക്കുണ്ടായാലെ നിനക്ക് മികച്ച നടിയാകാന്‍ കഴിയൂ' എന്നാണ്.എന്നിട്ട് അയാള്‍ അവളുടെ കവിളില്‍ ഒരു കറുത്ത കുത്തും ഇടുന്നു.അത് അവള്‍ പിന്നീടൊരിക്കലും ഒഴിവാക്കുന്നില്ല എന്ന് നമുക്ക് മനസ്സിലാകുന്നു സിനിമ മുന്നോട്ട് പോകെ.അവര്‍ രണ്ടും പ്രണയത്തിലകപ്പെടുന്നു.
പ്രണയത്തിന്റെ നേര്‍ത്ത നിശ്ശബ്ദ അലകള്‍ അവരെ പൊതിയുന്നത് വളരെ മനോഹരമായും വളരെ കുറച്ച് ഷോട്ടിലും ആണ് സംവിധായകന്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

വാലന്റൈന്‍ ശബ്ദസിനിമയില്‍ അഭിനയിക്കാന്‍ കൂട്ടാക്കുന്നില്ല.'തന്നെ കാണാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത് ,കേള്‍ക്കാനല്ല' എന്നാണ് അയാള്‍ പറയുന്നത്. നിശ്ശബ്ദസിനിമയിലെ ആചാര്യന്മാരായ ചാപ്ലിന്‍,ഐസന്‍സ്റ്റീന്‍ എന്നിവര്‍ക്ക് ശബ്ദസിനിമയോട് താത്പര്യം ഉണ്ടായിരുന്നില്ല എന്നത് ഇതിനോട് ചേര്‍ത്ത് കാണാവുന്നതാണ്. അവര്‍ക്ക് സിനിമയെന്നാല്‍ ശബ്ദമില്ലാത്ത, ദ്യശ്യം മാത്രം സംവേദനത്തിന്റെ ഉപകരണം ആയ കലാരൂപം ആയിരുന്നു.നിശ്ശബ്ദസിനിമകള്‍ സൂക്ഷമായി പഠിക്കുന്ന ഒരു പ്രേക്ഷകനു കാണാന്‍ കഴിയുക രണ്ടും വ്യത്യസ്ത കലാരീതികള്‍ തന്നെയാണെന്ന്.ചാപ്ലിന്റെ ആദ്യ ശബ്ദചിത്രമായ 'ദ ഗ്രേറ്റ് ഡിക്ടേറ്ററില്‍' പോലും അദ്ദെഹം അവതരിപ്പിക്കുന്ന ബാര്‍ബര്‍ ആകെ ഒന്നോ രണ്ടോ സീനുകളില്‍ മാത്രമേ സംസാരിക്കുന്നുള്ളൂ . വാലന്റൈന്‍ സിനിമയുടെ ലോകത്തു നിന്ന് ബഹിഷ്‌ക്യതനാകുന്നു. അതേ സമയം പെപ്പി മില്ലറോ പടിപടിയായി സിനിമകളില്‍ തന്റെ സാന്നിദ്ധ്യം അറിയിക്കുന്നു. അവള്‍ വളര്‍ന്നു വരികയാണ്,വാലന്റൈനോ മാഞ്ഞു പോവുകയാണ്. പക്ഷെ അയാള്‍ തന്റെ അവസാന ശ്രമം നടത്തുന്നു, സ്വന്തമായി നിര്‍മ്മിച്ച് സംവിധാനം ചെയ്ത് ഒരു നിശ്ശബ്ദചിത്രം ഇറക്കുന്നു.

ആളുകള്‍ തിരസ്‌കരിക്കുന്നു, വാലന്റൈന്റെ പഴഞ്ചന്‍ സിനിമയെ.സിനിമയുടെ അവസാന രംഗത്തില്‍ മണല്‍ കുഴിയില്‍ പെട്ട് താഴുന്ന വാലന്റൈന്‍ അവതരിപ്പിക്കുന്ന കഥാനായകന്‍ വാലന്റൈന്‍ തന്നെയാണ്. മണല്‍കുഴിയില്‍ പൂര്‍ണമായും താണു പോകുന്നു അയാള്‍, അവസാനം ഒരു കൈമാത്രം, പിന്നെ അതും പോകുന്നു. തീയേറ്ററില്‍ നിന്ന് പുറത്തിറങ്ങുന്ന വാലന്റൈന്‍ കാണുന്നത് പെപ്പി മില്ലര്‍ അഭിനയിച്ച പുതിയ സിനിമ കാണാന്‍ അടുത്ത തീയേറ്ററിലേക്ക് ഇടിച്ചു കയറുന്ന കാണികളെയാണ്! തന്റെ വിധി അയാള്‍ തിരിച്ചറിയുന്നു: ശബ്ദം കടന്നുവന്നു കഴിഞ്ഞു, അയാള്‍ കടന്നുപോയേ തീരൂ. സിനിമ പുതുതായി അണിഞ്ഞ ശബ്ദത്തിന്റെ ആലഭാരങ്ങളോടെ അയാളെ പുറകിലുപേക്ഷിച്ച് പോയ്ക്കഴിഞ്ഞു.

പണമെല്ലാം പരാജയപ്പെട്ട സിനിമയില്‍ മുടക്കി പാപ്പരായി മാറുന്നു വാല്‍ന്റൈന്‍. അയാളുടെ ഭാര്യ അയാളെ വിട്ടുപോകുന്നു.മദ്യത്തില്‍ അഭയം തേടുന്നു ,പഴയ ജനപ്രിയനായകന്‍.തന്റെ വസ്തുവകകളെല്ലാം അയാള്‍ ലേലത്തില്‍ വില്‍ക്കുന്നു,പെപ്പി മില്ലര്‍ അവ രഹസ്യമായി വാങ്ങുന്നു.അയാള്‍ ആകെ തകര്‍ന്നടിഞ്ഞ് തന്റെ വീട്ടിലെ തീയേറ്ററില്‍ തന്റെ തന്നെ പഴയ സിനിമ കാണുന്നു.ഏതോ വികാരവിക്ഷുബ്ധതയില്‍ അയാള്‍ ആ ഫിലിം റോളുകള്‍ക്കെല്ലാം തീകൊടുക്കുന്നു.ആളിക്കത്തുന്ന തീ ആ വീടിനെ വിഴുങ്ങാന്‍ തുടങ്ങുന്നു.സന്തതസഹചാരിയായ പട്ടി അയാളെ മരണത്തില്‍ നിന്ന് തിരികെ കൊണ്ടു വരുന്നു.മരണത്തില്‍ നിന്ന് മാത്രമല്ല വാലന്റൈന്‍ തിരികെ വന്നത് ,തന്നെ ഗ്രസിക്കാന്‍ പോകുന്ന വിസ്മ്യതിയില്‍ നിന്ന്,തന്റെ സമ്പൂര്‍ണ തകര്‍ച്ചയില്‍ നിന്നുമായിരുന്നു.അതിനു പ്രേരണയും സഹായവും നല്‍കിയതോ പെപ്പി മില്ലറും.അങ്ങനെ കലാകാരനെ കാലത്തിനു തകര്‍ക്കാന്‍ കഴിയുന്നില്ല സിനിമയ്‌ക്കൊടുവില്‍.അയാള്‍ തിരികെ വരുന്നു,തന്റെ ശവക്കുഴിയില്‍ നിന്ന്.ഏറെ മഹാന്മാരായ കലാകാരന്മാര്‍ കടന്നുപോയ വഴിയിലൂടെ തന്നെയാണ് വാലന്റൈനും പോകുന്നത്.

പ്രതിഭയുടെ,പ്രശസ്തിയുടെ ഉത്തുംഗത്തില്‍ നിന്നും പാതാളക്കുഴിയിലേക്ക് ,പിന്നെയും മേലോട്ടുള്ള കയറ്റം.എന്തെല്ലാം മാനസികസംഘര്‍ഷങ്ങള്‍ ആണ് ഈ വീഴ്ചകള്‍ കലാകാരനു നല്‍കുന്നത് എന്ന് ' ദ ആര്‍ട്ടിസ്റ്റ്' ക്യത്യമായും വെളിവാക്കി നല്‍കുന്നു.അവ അവനു നല്‍കുന്ന മുറിവുകള്‍ തന്നെയാണ് അവന്റെ ഊര്‍ജ്ജവും ആയിത്തീരുക പലപ്പോഴും. വാലന്റൈന്റെ ഡാന്‍സ് ചെയ്യാനുള്ള കഴിവിനെ ഉപയോഗിക്കാനാണ് പെപ്പി മില്ലര്‍ പ്രേരിപ്പിക്കുന്നത്.താന്‍ അതു വരെ ചെയ്യാതിരുന്ന കാര്യം വാലന്റൈന്‍ ചെയ്യുന്നു,മറ്റാരേക്കാളും മനോഹരമായി.അങ്ങനെ വാലന്റൈനും പെപ്പി മില്ലറും നായികാനായകന്മാരായി ഒരു മ്യൂസിക്കല്‍ സിനിമ തുടങ്ങുന്നു ,പഴയ അതേ കമ്പനി.താന്‍ തോറ്റിട്ടില്ല എന്ന് ലോകത്തെ അറിയിക്കുകയും മ്യതിയില്‍ നിന്ന് തന്റെ കലയുടെ ചൂട് ഒന്നു കൊണ്ട് തന്നെ തിരികെ വരികയും ചെയ്യുന്നു കലാകരന്‍.ഡാന്‍സ് രംഗത്തിനൊടുവില്‍,സിനിമയുടെ അവസാനരംഗത്തില്‍ സംവിധായകന്‍ `Cut! Perfect. Beautiful. Could you give me one more?' എന്ന് പറയുമ്പോഴാണ് ശബ്ദം സിനിമയില്‍ അതിന്റെ സാന്നിദ്ധ്യം അറിയിക്കുന്നത്.വാലന്റൈന്‍ അതിനു മറുപടി പറയുന്നതാകട്ടെ ശബ്ദം കൊണ്ടാണ്: With pleasure`.' ആര്‍ട്ടിസ്റ്റ്' കണ്ട് തീരുന്ന കാണിയും പറയുക മറ്റൊന്നാവില്ല.(19 Apr 2012  നു മാതൃഭുമി ഓണ്‍ലൈനില്‍ വന്നത്)
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ