2012 ഏപ്രിൽ 27, വെള്ളിയാഴ്‌ച

മൊഴികളില്‍ സംഗീതമായി






അമ്പതുകളില്‍ തമിഴ്,ഹിന്ദി ഗാനസ്വാധീനത്തില്‍ നിന്നു സ്വതന്ത്ര്യം പ്രാപിച്ച മലയാള സിനിമാഗാനശാഖ 60കളില്‍ അതിന്റെ സുവര്‍ണകാലം പിന്നിട്ടു.എഴുപതുകളുടെ അവസാനത്തില്‍ മലയാളാ കച്ചവട സിനിമ ഒരു നവ ഭാവുകത്വം പ്രാപിക്കാന്‍ തുടങ്ങി.നായക-ജീവിതസങ്കല്‍പങ്ങളില്‍ മാറ്റം വന്നു തുടങ്ങി.സ്വാഭാവികമായും അത്തരം സിനിമകളിലെ ഗാനങ്ങളും മാറ്റങ്ങള്‍ക്ക് വിധേയമായി.പശ്ചാത്തലസംഗീതം.സംഗീതോപകരണങ്ങളുടെ ഉപ്യോഗരീതി,ഗായികാഗായകന്മാരുടെ തെരഞ്ഞേടുപ്പ് എന്നിവ മാറ്റങ്ങള്‍ക്ക് വിധേയമായി.എഴുപതുകളുടെ അവസാനത്തില്‍ ആരംഭിച്ച ഈ പുതുകാലം എണ്‍പതുകളില്‍ പുഷ്കലമായി.
പുതിയ കുറെ സംഗീതസംവിധായകര്‍,ഗായകര്‍,ഗാനരചയിതാക്കള്‍ എന്നിവര്‍ രംഗപ്രവേശം ചെയ്തു.ഈ പുതു വസന്തത്തിന്റെ പതാകാവാഹകര്‍ ശ്യാം, എം.ജി.രാധാകൃഷ്ണന്‍,ജോണ്‍സണ്‍,രവീന്ദ്രന്‍ എന്നിവരായിരുന്നു. മലയാള സിനിമാഗാനത്തില്‍ അവര്‍ ഒരു പുത്തന്‍ സുഗന്ധം പകര്‍ന്നു പ്രവേശിച്ചു.ഇവര്‍ക്കൊപ്പം കെ.ജെ.ജോയ്,ജെറി അമല്‍ ദേവ്,കണ്ണൂര്‍ രാജന്‍,വിദ്യാധരന്‍,ജയ-വിജയ,ശങ്കര്‍ ഗണേഷ് തുടങ്ങിയ ധാരാളം പുതിയ സംഗീത സംവിധായകര്‍ തങ്ങളുടെ ശൈലികളുമായി കടന്നു വന്നു.തമിഴിലെ പ്രതിഭകളായിരുന്ന കെ.വി.മഹാദേവന്‍,ഇളയരാജ എന്നിവരും പുതുഗാനങ്ങള്‍ സൃഷ്ടിച്ചു. എണ്‍പതുകളുടെ മധ്യത്തോടെ ഔസേപ്പച്ചന്‍,മോഹന്‍ സിത്താര ,രഘുകുമാര്‍,രവി ബോംബേ,രഘുനാഥ് സേത് തുടങ്ങിയവരും . പഴയ കാലത്തിന്റെ പ്രതിനിധികളായിരുന്ന ദേവരാജന്‍ മാസ്റ്റര്‍,രാഘവന്‍ മാസ്റ്റര്‍,സലില്‍ ചൗധരി,ദക്ഷിണാമൂര്‍ത്തി,എം.കെ അര്‍ജുനന്‍,എ.ടി.ഉമ്മര്‍ എന്നിവരും ഈ കാലഘട്ടത്തിനു തങ്ങളുടെ സംഭാവനകള്‍ നല്‍കി. അവര്‍ തങ്ങളുടെ തനതു ശൈലിയില്‍ നിന്ന് അധികമൊന്നും വ്യതിചലിക്കാതെ `പുത്തന്‍'പാട്ടുകള്‍ സൃഷ്ടിച്ഛു. ഇക്കൂട്ടത്തില്‍ പുതിയ ശൈലിയുമായി വന്ന് മനം കവര്‍ന്ന പഴയ തലമുറയിലെ എം.ബി.ശ്രീനിവാസന്‍ ശ്രദ്ധേയനായി.
  കുറെ പുതിയ ഗാനരചയിതാക്കളും ഇതോടൊപ്പം രംഗപ്രവേശം ചെയ്തു.അവരില്‍ പ്രധാനികള്‍ ബിച്ചു തിരുമല,പൂവച്ചല്‍ ഖാദര്‍ എന്നിവരായിരുന്നു .എം.ഡി.രാജേന്ദ്രന്‍,കാവാലം,മധു ആലപ്പുഴ,കെ.ജയകുമാര്‍,ആര്‍.കെ.ദാമോദരന്‍,ദേവദാസ്,ഷിബു ചക്രവര്‍ത്തി,പാപ്പനം കോട്,ചുനക്കര,കൈതപ്രം,മുല്ലനേഴി,സത്യന്‍ അന്തിക്കട്,മങ്കൊമ്പ്,എ.പി.ഗോപാലന്‍,കണിയാപുരം രാമചന്ദ്രന്‍,പി.ടി.അബ്ദുരഹ് മാന്‍ മുതലായവരും നല്ല ഗാനങ്ങള്‍ എഴുതി.പഴയ തലമുറയിലെ പി.ഭാസ്കരന്‍,ശ്രീകുമാരന്‍ തമ്പി,യൂസഫലി,ഒ.എന്‍.വി.എന്നിവരും രംഗത്തുായിരുന്നു.

യേശുദാസ് തന്നെയായിരുന്നു പുതിയ കാലത്തിലെയും ഗായകന്‍ എന്നിരുന്നാലും പുതിയ കുറച്ചു ഗായകരും തങ്ങളുടെ ശബ്ദം കേള്‍പ്പിച്ചു തുടങ്ങി.ഉണ്ണിമേനോന്‍,കൃഷ്ണചന്ദ്രന്‍,മാര്‍ക്കോസ്,വി.ടി.മുരളി,ശ്രീകാന്ത്,ലതിക,എം.ജി.ശ്രീകുമാര്‍,അരുന്ധതി,സുജാത,ചിത്ര എന്നിവര്‍ പാടിത്തുടങ്ങി.യേശുദാസിനൊപ്പം നിറഞ്ഞ് നിന്നിരുന്ന എസ്.ജാനകി,വാണി ജയറാം,ജയചന്ദ്രന്‍ തുടങ്ങിയവരും ധാരാളം പാട്ടുകള്‍ പാടി.
ഈ രണ്ടാം  വസന്തത്തിലെ ഒട്ടേറെ ഗാനങ്ങള്‍ നാം അടക്കമുള്ള പുതു തലമുറക്ക് പരിചിതമാണ്.അവ നമ്മെ നമ്മുടെ ബാല്യ,കൗമാര,യൗവനങ്ങളിലെ നൊസ്റ്റാള്‍ജിയകളിലേക്ക് പലപ്പോഴും യാത്ര നടത്തുന്ന വസന്ത ദൂതികളാണ്.ഇന്നത്തെ മധ്യവസ്കര്‍ തങ്ങളുടെ യൗവനത്തെ ഈ ഗാനങ്ങളില്‍ ദര്‍ശിക്കുന്നു,യുവാക്കളോ ബാല്യ,കൗമാരങ്ങളേയും.എങ്കിലും ഈ കാലഘട്ടത്തിലെ ഒട്ടേറെ ഗാനങ്ങള്‍ ഗാനമേളകള്‍,ചാനലുകള്‍,റിയാലിറ്റി ഷോകള്‍ എന്നിവ സ്പര്‍ശിക്കാതെയിരിക്കുന്നു.ആകാശവാണി മാത്രമാണ് അവ വല്ലപോഴും നമ്മെ കേള്‍പ്പിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ